Wednesday, August 10, 2016

ഉപനിഷത്ത്
‘ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിക്കുന്നത്. ‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും ‘നി’ ധാതുവിന് ‘നിശ്ശേഷേണയുള്ള’ എന്നും ‘സദ് ’ധാതുവിന് ‘നാശം , ക്ഷയം, ഗമനം‘ എന്നൊക്കെയുമാണ് അർത്ഥം പറഞ്ഞിരിക്കുന്നത്.
“ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കർമ്മബന്ധങ്ങൾ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ പരമമായ വിദ്യ എന്നർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. ഇങ്ങനെയുള്ള പരമമായ വിദ്യ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളെ ഉപനിഷത്തുക്കൾ എന്ന് ബഹുവചനം കൊണ്ട് സൂചിപ്പിക്കുന്നു.
ചില ഉപനിഷത്തുക്കൾ ഗുരു ശിഷ്യ സംവാദ രൂപത്തിലാണ് രചിച്ചിരിക്കുന്നതെന്നതിനാൽ “ഗുരുവിന്റെ അരികിലിരുന്ന്(ഉപ) ബ്രഹ്മ വിദ്യ അറിയുന്നതിനെ ഉപനിഷദ് എന്നു പറയുന്നു “.
പക്ഷേ എല്ലാ ഉപനിഷത്തുകളും ഗുരുശിഷ്യസംവാദരൂപത്തിലല്ല രചിച്ചിരിക്കുന്നത്. ബൃഹദാരണ്യകാദി ഉപനിഷത്തുക്കൾ ഗുരുശിഷ്യസംവാദങ്ങളല്ല
നൂറ്റിയെട്ട് ഉപനിഷത്തുക്കൾ ഉണ്ട്. അതിൽ പത്തെണ്ണം(ഐതരേയം,ബൃഹദാരണ്യകം,ഈശം, തൈത്തിരീയം,
കേനം,മുണ്ഡകം,മാണ്ഡൂക്യം,പ്രശ്നം,കഠം,ഛാന്ദോഗ്യം) മുഖ്യ ഉപനിഷത്തുക്കൾ എന്നാണ്‌ അറിയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ്‌ അവ പ്രസിദ്ധമായത്. വ്യാസൻ എഴുതിയ ബ്രഹ്മ സൂത്രത്തിൽ ഈ പത്ത് ഉപനിഷത്തുക്കളാണ് പ്രധാനമായും ചർച്ച ചെയ്തിരിക്കുന്നത് എന്നതുകൊണ്ടാണ് ശങ്കരാചാര്യർ ഈ പത്ത് ഉപനിഷത്തുക്കൾക്ക് മാത്രം ഭാഷ്യം എഴുതിയത്. എന്നാൽ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമർഹിക്കുന്നവ തന്നെ.
ഹിന്ദുമതത്തിന്റെ തത്ത്വജ്ഞാനപരമായ ആശയങ്ങൾ മറ്റു വേദഗ്രന്ഥങ്ങളേക്കാൾ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണ്‌.ഉപനിഷദ്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ മൂന്നിനേയും ചേർത്ത് പ്രസ്ഥാനത്രയം എന്നും പറയുന്നു.ഉപനിഷത്തുകളിലെ മിക്കവാറും ചിന്തകളും പിൽക്കാലത്ത് പ്രശസ്തചിന്തകനായ ശങ്കരാചാര്യർ വികസിപ്പിച്ചെടുത്തവയാണ്‌.
108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. 21 എണ്ണം സാമാന്യ വേദാന്തമെന്നും 23 എണ്ണം സന്ന്യാസം എന്നും ഒൻപത് എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14 ശൈവമെന്നും 17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു.
മിക്ക ഉപനിഷദ് ചിന്തകരും പുരുഷന്മാരായിരുന്നു. പ്രത്യേകിച്ച് ബ്രാഹ്മണരും രാജാക്കന്മാരും. യാദൃച്ഛികമായി ചില വനിതകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഒരാളായിരുന്നു ഗാർഗി. തന്റെ പാണ്ഡിത്യത്തിനു പേരുകേട്ട അവർ രാജസഭകളിൽ നടന്നിരുന്ന വാഗ്വാദങ്ങളിൽ പങ്കെടുത്തിരുന്നു. സാധാരണജനങ്ങൾ ഇത്തരം വാഗ്വാദങ്ങളിൽ വളരെ വിരളമായേ പങ്കെടുത്തിരുന്നുള്ളൂ. അതിനൊരപവാദമാണ്‌ സത്യകാമ ജബാല. ഒരു അടിമസ്ത്രീയായിരുന്ന ജബാലയുടെ പുത്രനായിരുന്നു സത്യകാമ. പ്രപഞ്ചസത്യത്തെക്കുറിച്ച് പഠിക്കുന്നതിന്‌ അതിയായ ജിജ്ഞാസ പ്രകടിപ്പിച്ചിരുന്ന സത്യകാമനെ ഗൗതമൻ എന്ന ഒരു ബ്രാഹ്മണൻ ശിഷ്യനായി സ്വീകരിച്ചു. തുടർന്ന് സത്യകാമൻ അക്കാലത്തെ വിശ്രുതനായ ചിന്തകനായി മാറി
1657-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ പുത്രനായ ദാരാ ഷിക്കോഹ് 50 ഉപനിഷത്തുകളെ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. സിർ-ഉൽ-അസ് റാർ (മഹാരഹസ്യം) എന്ന തലക്കെട്ടിലുള്ള ഈ തർജ്ജമയോടെയാണ്‌ ഉപനിഷത്തുകളെക്കുറിച്ചുള്ള അറിവ് ഭാരതത്തിനു പുറത്തേയ്ക്കെത്തിയത്. നൂറ്റമ്പതോളം വർഷങ്ങൾക്കു ശേഷം ആങ്ക്വറ്റിൽ ദു പെറോൻ എന്ന ഫ്രഞ്ചുപാതിരി പേർഷ്യനിൽ നിന്ന് ഇതിനെ ലത്തിനീലേക്ക് പരിഭാഷപ്പെടുത്തി. ഔപ്നഖാത് എന്നാണ്‌ ഈ ലത്തീൻ തർജ്ജമക്ക് നൽകിയ പേര്‌. പിന്നീട് അത് യുറോപ്പിലെ മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു.
പ്രപഞ്ചത്തിൽ ശാശ്വതമായ ചില വസ്തുതകൾ ഉണ്ടെന്നും അവ വ്യക്തികളുടെ മരണത്തിനു ശേഷവും നിലനിൽക്കുന്നുവെന്നും ചില ചിന്തകർ വിശ്വസിച്ചു. ഓരോ വ്യക്തിയിലും അടങ്ങിയിരിക്കുന്ന ഈ വസ്തുതയുടെ ഭാഗത്തെ ആത്മാവ് എന്നും പ്രപഞ്ചത്തിൽ മൊത്തമായുള്ള ശാശ്വതമായ വസ്തുതയെ ബ്രഹ്മം എന്നും വിളിച്ചു. ആത്യന്തികമായി ആത്മാവും ബ്രഹ്മവും ഒന്നാണെന്നും ഈ ചിന്തകർ വിശ്വസിച്ചു. ഇത്തരം ചിന്തകളാണ്‌ ഉപനിഷത്തുകളിൽ ഉൾക്കൊള്ളുന്നത്.
ഉപനിഷദ് മഹാവാക്യങ്ങൾ:
1. ‘തത്വമസി ‘ (ചാന്ദോഗ്യോപനിഷദ് 6.8.7)- അത് നീയാകുന്നു. തത് പരബ്രഹ്മമാണ് . ത്വം എന്നത് ജീവാത്മാവും. അതായത് പരബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. അല്ലെങ്കിൽ നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.
2.“പ്രജ്ഞാനാം ബ്രഹ്മ“ അർത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം (ഐതരേയോപനിഷദ് 3.3)
3. “അയമാത്മ ബ്രഹ്മ” അർത്ഥം- ഈ ആത്മാവാണ് ബ്രഹ്മം (മാണ്ഡൂക്യോപനിഷദ് 1.2)
4. “അഹം ബ്രഹ്മാസ്മി” അർത്ഥം- ഞാൻ ബ്രഹ്മമാകുന്നു (ബൃഹദാരണ്യകോപനിഷദ്1.4.10)
ഉപനിഷത്തുക്കളിൽ ലോകത്തെ മുഴുവൻ കീഴ്പ്പെടുത്താനാവശ്യമുള്ളത്ര കരുത്ത് ഉണ്ടെന്നാണ് സ്വാമി വിവേകാനന്ദൻ പറയുന്നത്. അവയിലൂടെ ലോകത്തെ മുഴുവൻ ഉജ്ജീവിപ്പിക്കാം, പ്രബലമാക്കാം, ഉത്തേജിപ്പിക്കാം. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കഠോപനിഷത്തിലെ
"ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാൻ നിബോധത"എന്ന വാക്യം വിവേകാനന്ദനു
പ്രിയങ്കരമായിരുന്നു
ഉപനിഷത്തുക്കൾ ഭാരതമനസ്സിന്റെ ഉന്നതിയെയാണ്‌ പ്രതിഫലിപ്പിക്കുന്നത് എന്നാണ്‌ മഹർഷി അരോബിന്ദോ അഭിപ്രായപ്പെട്ടത്.മാക്സ് മുള്ളറാണു ഉപനിഷത്തുകളെക്കുറിച്ച് പഠിച്ചവരിൽ ഏറ്റവും പ്രമുഖനായ വിദേശീയൻ

Wednesday, November 14, 2012

കണ്ണേ മടങ്ങുമോ?



നാന്ദി
നൂറായി വർഷം!
നൂറു തേയ്ക്കുന്നെന്റെ ഹർഷത്തിൽ
തീറായെന്റെ മൊഴിയിൽ
തീരാനോവിന്റെ മാരിവിൽ ശില്പം.

പ്രവേശകം
എന്നും കാടിനെ ചോപ്പിക്കും പൂക്കൾ
എങ്ങും കണ്ടൊരു കവി വളർന്നു
ഒന്നും മിണ്ടാതെ ഭൂമിയെ ചന്തത്തിൽ
വിണ്ണാക്കി മാറ്റുന്നീ പൂക്കളെല്ലാം.

തന്റെയുള്ളിൽത്തുടുകുങ്കുമം തൂവി
ചിന്തയിൽ വാസന്തഹർഷം വിടർത്തി
സുന്ദരതാരുണ്യധാമങ്ങൾ ചിന്തും
സൌന്ദര്യപൂരത്തിൽ മുങ്ങി കവി

അവയിൽ രമിക്കും മനസ്സൊരു വണ്ട്
കവിയുടെ തീരാത്ത മോഹത്തിൻ ചെണ്ട്
ചിത്രശലഭമായ് വിഭ്രമഭ്രമരമായ്
ചിത്തം രമിക്കുന്ന ഭാവനത്തുണ്ട്.

പൂക്കുന്നു പൂക്കളാ നെഞ്ചിനുള്ളിൽ
പൂത്തുലയും മുമ്പു വാടിടുന്നു
സ്നേഹിച്ചു തീരാത്ത
നോവിന്റെയോർമ്മയായ്
സ്നേഹമായൊരു പൂവുലഞ്ഞിടുന്നു

ണ്ണേ മടങ്ങാതെ നിൽക്കുകല്പം
ഉണ്ണിയായ് വിരിഞ്ഞൊരീ പൂവു കണ്ടോ?
ഉണ്ണിയായ് വിരിഞ്ഞൊരീ നോവു കണ്ടോ?

ഒന്ന്
ഒരു പൂ, ചന്തത്തിൽ
കതിരുപോലൊരു പൂ
വിസ്മയ മുകുളത്തിൻ
സുസ്മിതം പോലൊരു പൂ

വിണ്ണുവിട്ടിങ്ങെത്തി
മണ്ണിന്റെ കണ്ണായി
കൌതുകക്കണ്ണിന്റെ
കൌസ്തുഭച്ചെപ്പായി

ലാളിച്ചു തീരാത്തൊരമ്മ
പാലിച്ചു കൈകളിൽ - തളിർക്കുമ്പിളിൽ
അമ്മയ്ക്കു കൂട്ടായ് കൊച്ചുകാറ്റ്
ഉണ്ണിക്കു തൊട്ടിലായ്, താരാട്ടായി

പൂനിലാവെത്തി പാൽ‌പ്പുഴയായ്
രാവൊരു നീരാട്ടുകടവായി
കുസൃതിക്കുരുന്നുകൾ പൂക്കൊടിമാർ
കുളിച്ചൊരുങ്ങാനെത്തി രാക്കടവിൽ

ഉണ്ണിപ്പൂവിന്റെ മെയ്യിലെല്ലാം
കന്നിനിലാവിന്റെ കുളിരുചൂടി
ണ്ണെഴുതി പൊട്ടുതൊട്ടു
കണ്ണുപെടാക്കുറി കവിളിലിട്ടു

രാവെത്ര വേഗം മറഞ്ഞു
പൂവെയിൽ തോണ്ടി വിളിച്ചു
ഭൂപാളരാഗം പാടിയെത്തി
പൂവിന്നു പാട്ടുമായ് പൂങ്കിളികൾ

കാറ്റിൻ താളത്തിൽ താളമിട്ടു
കൂട്ടുകാരോടൊത്തു കേളിയാടി
പൂങ്കവിൾ വേർപ്പിൽ കുതിർന്നുലഞ്ഞു
പൂമനം ശൈശവം ചേർന്നലഞ്ഞു

ണ്ണേ മടങ്ങാതെ നിൽക്കുകല്പം
ഉണ്ണിപ്പൂ മെല്ലെ വളർന്നുപോയോ?
ഉണ്ണിപ്പൂ ചെല്ലം പൂത്തുപോയോ?

രണ്ട്
എന്തൊരു മാറ്റം എന്തൊരു ഭാവം
സുന്ദരിയായ് നീ വളർന്നുപോയോ?
താരുണ്യത്തിൻ തങ്കക്കിനാക്കൾ
വാരി നിറച്ചുവോ നിൻ മിഴിയിൽ?

താളം തെളിഞ്ഞു കവിൾത്തടത്തിൽ
ആരോമലായ് നിൻ അഴകു പൂത്തു
സൌരഭം നിൻ ചുറ്റും നൃത്തമാടി
സൌഗന്ധികങ്ങളായ് മിഴികൾ മാറി

മെല്ലെ നിൻ ചിരി വശ്യമാ‍യി
തെല്ലല്ല ലോകം പരവശരായ്
വൈരാഗിയായൊരു സന്യാസിയും ജീവ-
ഭീരുവും നിൻ മുന്നിൽ മിഴിച്ചുനിന്നു.

ണ്ണേ മടങ്ങാതെ നിൽക്കുകല്പം
മണ്ണിന്റെ കണ്ണായ പൂവു കണ്ടോ?
മണ്ണിന്റെ വിണ്ണായ പൂവു കണ്ടോ

മൂന്ന്
ചന്തം തുടിക്കുന്ന പൂവിന്റെ വൃത്താന്തം
മന്ദം കാറ്റു പരത്തിയെങ്ങും
എത്ര പേർ നിന്നെ കൊതിച്ചലഞ്ഞു
ചിത്രശലഭങ്ങൾ, പൂവണ്ടുകൾ

നിൻ ചിരി മെല്ലെ വിടരുന്ന കാണാൻ
നിന്നധരത്തുടുതേൻ നുകരാൻ
ഒന്നു നിൻ പൂമേനി ചേർന്നിരിക്കാൻ
വന്നു തിരഞ്ഞു കാമുകന്മാർ

ഭംഗിയേക്കാളും ഹൃദയശുദ്ധി
ഭൃംഗത്തെ നിൻ പ്രിയതോഴനാക്കി
എന്നംഗമേകന്നു തീറു കൊടുത്തെന്ന്
അന്യരെയൊക്കെ നീ പിൻമടക്കി

പ്രിയതമൻ വണ്ടിന്റെയൊപ്പമല്ലോ
പൂന്തേൻ നുകർന്നു നിൻ സ്വപ്നജന്മം
കൊതിയോടെയുള്ളിന്റെ തന്ത്രികളിൽ
ശ്രുതിമീട്ടി വാണു നീയെറെനാൾകൾ

ണ്ണേ മടങ്ങാതെ നിൽക്കുകല്പം
മണ്ണിലെ പൂവിന്റെ കഥ കേട്ടിടാം
മണ്ണിലെ പ്രേമത്തിൻ ഗതി കേട്ടിടാം
നാല്
എത്ര കൊതിച്ചു ലഭിച്ച ജന്മം
ഇത്ര വേഗത്തിൽ മാഞ്ഞുവെന്നോ?
കൊതിയോടെ കാത്തൊരു ജീവിതത്തേനിൽ
ചതിനഞ്ചു ചേർത്തുവോ പ്രിയകാമുകൻ

പൂന്തേൻ നുരയുന്ന പൂവിലെല്ലാം
പൂവണ്ടു പാറിത്തുടിച്ചിടുമ്പോൾ
പ്രാണന്റെ വീണയിൽ തന്തുപൊട്ടി
പൂവിന്റെ നെഞ്ചിൽ വിയർപ്പടർന്നു

ആധിയിൽ പൂവിൻ മനമുടഞ്ഞു
ആഭൂതിയെല്ലാം തകർന്നടിഞ്ഞു
ആ മുഖമെത്രമേൽ വാട്ടമാർന്നു
ജീവന്റെ നറുംതിരി കരിന്തിരിയായ്

ണ്ണേ മടങ്ങാതെ നിൽക്കുകല്പം
മണ്ണിലടർന്നൊരാ പൂവു കാണൂ
മണ്ണിലമർന്നൊരാ പൂവു കാണൂ

അഞ്ച്
ഒരു വിസ്മയത്തിൻ വീർപ്പടങ്ങി
കരിയില പോലെയാ പൂവടർന്നു
നിന്നെത്താങ്ങാനധീരയാ‍യി
മണ്ണിന്റെ കൈകൾ വിറച്ചിടുന്നു

ഉൽക്കണ്ഠ പൂണ്ടു പുൽത്തലകൾ
വെൺപട്ടു ചാർത്തീ ചെറുപ്രാണികൾ
കണ്ണീർക്കണങ്ങളായ് വിൺ താരകൾ
മഞ്ഞിന്റെ മാല്യം നിനക്കു ചാർത്തി
തൻ തെറ്റിൽ നൊന്തല്ലോ വണ്ടു വന്ന്
കല്ലിലടിച്ചു കരഞ്ഞിടുന്നു
നിൻ വഴി പോരാൻ മൃത്ര്യുവിൻ കൈയിൽ
തൻ ജീവനർപ്പിച്ചോ കേണിടുന്നു

ണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ
എണ്ണീടുമാർക്കുമിതു താൻ ഗതി,
സാധ്യമെന്തു കണ്ണീരിനാൽ !
അവനിവാഴ്വു കിനാവു കഷ്ടം!

ഭരതവാക്യം
കരുതുവതിഹ ചെയ്യവയ്യ – ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം
പരഹിതമറിഞ്ഞു കൂട – ആയു –
സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം




Wednesday, October 31, 2012

പ്രവാസി വേവലാതികൾ


പ്രവാസി വേവലാതികൾ
(A translation of “The Worries of an Expatriate” by Dhahi Khalfan bin Tamim)

എന്തു വിശേഷം
എന്നു ചോദിക്കരുത്
മുഖം വായിക്കുക

വിഷണ്ണത
കോപക്കലിയാക്കി
ഒട്ടകം പോലലറുന്നുവെങ്കിൽ
ആളെ വെറുതെ വിടുക
അകലം പാലിക്കുക

ആൾ
ദുസ്സഹവ്യഥയിലൂടെ
കടന്നു പോവുകയാവാം
പരുക്കൻ മേലധികാരി
കുത്തുവാക്കിൽ
കോർത്തുവലിച്ചുകാണും
നിന്ദയുടെ
തൊട്ടിക്കണക്കിനു വർഷത്തിൽ
മനസ്സുലഞ്ഞു മടങ്ങുകയാവാം

കൈകൾ നീട്ടി
കാത്തുനിൽക്കാൻ
പ്രണയിനിയില്ല
കൊള്ളിവാക്കിൻറെ വരവേൽപ്പോതി
തീരാശല്യമായ ഭാര്യ

ഉച്ചയൂണിൽ കൈ തൊട്ടേയുള്ളൂ
ഉച്ചത്തിൽ കേട്ടത്
വീട്ടുടമസ്ഥൻറെ ഇടിത്തീ
മാസവാടക? വൈകിയിപ്പോൾ തന്നെ!”
അവധിക്കുള്ള കരച്ചിലും
മെരുക്കാനുള്ള തന്ത്രവും പാഴിലായ്
അലറീ ചാട്ടവാർ വീണ്ടും:
അടിച്ചു പുറത്താക്കി വാതിൽ പൂട്ടും


കുഴഞ്ഞു കസേരയിൽ ചായവേ
ചാവുന്നു കറൻറു പൊടുന്നനെ
തിരിച്ചെത്തും വെട്ടമെന്നുൾവിളി
സൂര്യതിരി താഴും വരെ നീണ്ടുപോയ്
തിരിച്ചും മറിച്ചും വയറിൽ കളിച്ചിട്ടും
ഇരുൾത്തിരി മാത്രം ബാക്കി

പുലരൊളി വന്നു കറൻറു ബില്ലുമായ്
മിഴികലക്കങ്ങൽ കനൽ നിറയ്ക്കുന്നു
കനലിലെണ്ണയായ് മകൻറെ റ്റ്യൂഷൻസാർ
കനത്ത കുടിശ്ശികയിപ്പൊഴേ തീർക്കണം
നിലച്ചു പെട്ടെന്ന് ടെലഫോൺ ചെത്തം
കുളിർ കൊതിച്ചെത്തവേ ഷവറും വറ്റി
എത്ര വരണ്ടതീ ദിനം!

എങ്കിലൊന്നിറങ്ങാം പുറത്തെന്നോർത്തു
മധുവിധുക്കാറിനരികെലത്തവേ
മധു തീർന്ന കാറു നിർജീവം
പൊളിഞ്ഞു ടയറും പണിമുടക്കി
അയൽക്കാരൻ കനിഞ്ഞു ടയറെങ്കിലും
അനങ്ങിയില്ലൊരടിയും കാർ
ശപിച്ചു തൻ ദൗർഭാഗ്യത്തെ
തപിച്ചയാൾ നടന്നു നീങ്ങുന്നു
ആരു ശ്രദ്ധിക്കാനാ പാവത്തെ!

ഒടുവിലാ മുഖമുയരുന്നു
തിരുകാരുണികനാമേകശക്തിക്കു നേരെ:
നീയൊഴിഞ്ഞാരുണ്ടാശ്രയം പ്രഭോ!”

ഹൃദയമറിവൂ വികാസം
നിരാശ തട്ടിമാറ്റുമാഹ്ലാദം
ദൃഢമപ്പൊഴും ശേഷിക്കുമാരോഗ്യം
അനന്യകരുണാമയൻറെയനുഗ്രഹം
അവനിലർപ്പിപ്പൂ സ്വയം
വിധിയേറ്റിടുന്നു സഹർഷം!
ഒഴിഞ്ഞുപോകുന്നു വേവലാതികൾ!!

എത്ര ദയനീയമാ ദുസ്ഥിതി
ആത്മബലത്തിൽ ശനിതുല്യനെങ്കിലും !

Saturday, April 10, 2010

മധുരം പ്രണയം

ഹൃദയം ഹൃദയത്തിലലിയും നേരം 
പകരും മധുരം പ്രണയം 
പകരം മറുവാക്കിലോതാന്‍ 
അരുതാത്ത മധുരം പ്രണയം 


  അരുതാത്തതെല്ലാം ശരിയെന്നു നുണയാന്‍ 
  കൊതി പൂണ്ട മധുരം പ്രണയം
  കൊതി തീര്‍ന്നെന്നോതാന്‍ കഴിയാത്ത കനവിന്‍ 
  കനിവൂറും മധുരം പ്രണയം.


കനിവിന്‍റെ ചില്ലയില്‍ ചേക്കേറും കരളിന്‍ 
നിറവാര്‍ന്ന മധുരം പ്രണയം 
നിറവാര്‍ന്ന സ്വപ്നത്തിന്‍ മഴവില്ലു തീര്‍ക്കും 
ചിറകാര്‍ന്ന മധുരം പ്രണയം.


  ചിറകാര്‍ന്നുയരാന്‍ ചിറകിലൊതുങ്ങാന്‍ 
  ത്വരയാര്‍ന്ന മധുരം പ്രണയം
  ത്വര പിന്നെ ജ്ജ്വരമായിപ്പടരും മനസ്സിന്‍
  അഴകാര്‍ന്ന മധുരം പ്രണയം.


അഴകാര്‍ന്നതൊക്കെയും മഴയായിത്തൂവും 
മണമാർന്ന മധുരം പ്രണയം.
മണമാർന്ന മണ്ണിൻ സിര കാത്തുവയ്ക്കും
നരസാന്ത്വമധുരം പ്രണയം.


  പ്രണയമാധുര്യത്തിൻ നീലനികുഞ്ജത്തിൽ 
  നനവാർന്ന ചിറകാർന്നിരിപ്പു നമ്മൾ
  നറുതൂവൽ വിരലാൽനീ തൊട്ടെന്‍റെയുള്ളിൽ
  ചുടുവേഗധാരയായ്പ്പടർന്നിടുന്നു
  ഒരു പ്രേമകാവ്യത്തിൻ കനലുകളായാളി-
  പ്പടരുന്നു നെഞ്ചിൻ ധമനികളിൽ...